കൊരിന്ത്യർ 2第1章

学习

   

1 ദൈവേഷ്ടത്താല്‍ ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായ പൌലൊസും സഹോദരനായ തിമൊഥെയൊസും കൊരിന്തിലെ ദൈവസഭെക്കും അഖായയില്‍ എല്ലാടത്തുമുള്ള സകലവിശുദ്ധന്മാര്‍ക്കും കൂടെ എഴുതുന്നതു

2 നമ്മുടെ പിതാവായ ദൈവത്തിങ്കല്‍നിന്നും കര്‍ത്താവായ യേശുക്രിസ്തുവിങ്കല്‍ നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.

3 മനസ്സലിവുള്ള പിതാവും സര്‍വ്വാശ്വാസവും നലകുന്ന ദൈവവുമായി നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവം വാഴ്ത്തപ്പെട്ടവന്‍ .

4 ദൈവം ഞങ്ങളെ ആശ്വസിപ്പിക്കുന്ന ആശ്വാസംകൊണ്ടു ഞങ്ങള്‍ യാതൊരു കഷ്ടത്തിലുമുള്ളവരെ ആശ്വസിപ്പിപ്പാന്‍ ശക്തരാകേണ്ടതിന്നു ഞങ്ങള്‍ക്കുള്ള കഷ്ടത്തില്‍ ഒക്കെയും അവന്‍ ഞങ്ങളെ ആശ്വസിപ്പിക്കുന്നു.

5 ക്രിസ്തുവിന്റെ കഷ്ടങ്ങള്‍ ഞങ്ങളില്‍ പെരുകുന്നതുപോലെ തന്നേ ക്രിസ്തുവിനാല്‍ ഞങ്ങളുടെ ആശ്വാസവും പെരുകുന്നു.

6 ഞങ്ങള്‍ കഷ്ടം അനുഭവിക്കുന്നു എങ്കില്‍ അതു നിങ്ങളുടെ ആശ്വാസത്തിന്നും രക്ഷെക്കും ആകുന്നു; ഞങ്ങള്‍ക്കു ആശ്വാസം വരുന്നു എങ്കില്‍ അതു ഞങ്ങള്‍ സഹിക്കുന്ന കഷ്ടങ്ങള്‍ തന്നേ നിങ്ങളും സഹിക്കുന്നതില്‍ നിങ്ങളുടെ ആശ്വാസത്തിന്നായി ഫലിക്കുന്നു.

7 നിങ്ങള്‍ കഷ്ടങ്ങള്‍ക്കു കൂട്ടാളികള്‍ ആകുന്നതു പോലെ ആശ്വാസത്തിന്നും കൂട്ടാളികള്‍ എന്നറികയാല്‍ നിങ്ങള്‍ക്കു വേണ്ടി ഞങ്ങളുടെ പ്രത്യാശ ഉറപ്പുള്ളതു തന്നേ.

8 സഹോദരന്മാരേ, ആസ്യയില്‍ ഞങ്ങള്‍ക്കു ഉണ്ടായ കഷ്ടം നിങ്ങള്‍ അറിയാതിരിപ്പാന്‍ ഞങ്ങള്‍ക്കു മനസ്സില്ല; ജീവനോടിരിക്കുമോ എന്നു നിരാശ തോന്നുമാറു ഞങ്ങള്‍ ശക്തിക്കു മീതെ അത്യന്തം ഭാരപ്പെട്ടു.

9 അതേ, ഞങ്ങളില്‍ അല്ല, മരിച്ചവരെ ഉയിര്‍പ്പിക്കുന്ന ദൈവത്തില്‍ തന്നേ ആശ്രയിപ്പാന്‍ തക്കവണ്ണം ഞങ്ങള്‍ മരിക്കും എന്നു ഉള്ളില്‍ നിര്‍ണ്ണയിക്കേണ്ടിവന്നു.

10 ഇത്ര ഭയങ്കരമരണത്തില്‍നിന്നു ദൈവം ഞങ്ങളെ വിടുവിച്ചു, വിടുവിക്കയും ചെയ്യും; അവന്‍ മേലാലും വിടുവിക്കും എന്നു ഞങ്ങള്‍ അവനില്‍ ആശ വെച്ചുമിരിക്കുന്നു.

11 അതിന്നു നിങ്ങളും ഞങ്ങള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയാല്‍ തുണെക്കുന്നുണ്ടല്ലോ; അങ്ങനെ പലര്‍ മുഖാന്തരം ഞങ്ങള്‍ക്കു കിട്ടിയ കൃപെക്കു വേണ്ടി പലരാലും ഞങ്ങള്‍നിമിത്തം സ്തോത്രം ഉണ്ടാകുവാന്‍ ഇടവരും.

12 ഞങ്ങള്‍ ലോകത്തില്‍, വിശേഷാല്‍ നിങ്ങളോടു, ജഡജ്ഞാനത്തില്‍ അല്ല, ദൈവകൃപയിലത്രേ, ദൈവം നലകുന്ന വിശുദ്ധിയിലും നിര്‍മ്മലതയിലും പെരുമാറിയിരിക്കുന്നു എന്നു ഞങ്ങളുടെ മനസ്സാക്ഷിയുടെ സാക്ഷ്യം തന്നേ ഞങ്ങളുടെ പ്രശംസ.

13 നിങ്ങള്‍ വായിക്കുന്നതും ഗ്രഹിക്കുന്നതും അല്ലാതെ മറ്റൊന്നും ഞങ്ങള്‍ നിങ്ങള്‍ക്കു എഴുതുന്നില്ല;

14 നമ്മുടെ കര്‍ത്താവായ യേശുവിന്റെ നാളില്‍ നിങ്ങള്‍ ഞങ്ങള്‍ക്കു എന്നപോലെ ഞങ്ങള്‍ നിങ്ങള്‍ക്കും പ്രശംസ ആകുന്നു എന്നു നിങ്ങള്‍ ഞങ്ങളെ ഏറക്കുറെ ഗ്രഹിച്ചതുപോലെ അവസാനത്തോളം ഗ്രഹിക്കും എന്നു ഞാന്‍ ആശിക്കുന്നു.

15 ഇങ്ങനെ ഉറെച്ചിട്ടു നിങ്ങള്‍ക്കു രണ്ടാമതു ഒരു അനുഗ്രഹം ഉണ്ടാകേണം എന്നുവെച്ചു

16 മുമ്പെ നിങ്ങളുടെ അടുക്കല്‍ വരുവാനും ആ വഴിയായി മക്കെദോന്യെക്കു പോയി പിന്നെയും മക്കെദോന്യയില്‍നിന്നു നിങ്ങളുടെ അടുക്കല്‍ വരുവാനും നിങ്ങളാല്‍ യെഹൂദ്യയിലേക്കു യാത്ര അയക്കപ്പെടുവാനും ഞാന്‍ വിചാരിച്ചിരുന്നു.

17 ഇങ്ങനെ വിചാരിച്ചതില്‍ ഞാന്‍ ചാപല്യം കാണിച്ചുവോ? അല്ലെങ്കില്‍ എന്റെ വാക്കു ഉവ്വു, ഉവ്വു; ഇല്ല, ഇല്ല എന്നു ആകുവാന്തക്കവണ്ണം എന്റെ നിരൂപണം ജഡികനിരൂപണമോ?

18 നിങ്ങളോടുള്ള ഞങ്ങളുടെ വചനം ഒരിക്കല്‍ ഉവ്വു എന്നും മറ്റൊരിക്കല്‍ ഇല്ല എന്നും ആയിരുന്നില്ല എന്നതിന്നു വിശ്വസ്തനായ ദൈവം സാക്ഷി.

19 ഞാനും സില്വാനൊസും തിമൊഥെയോസും നിങ്ങളുടെ ഇടയില്‍ പ്രസംഗിച്ച ദൈവപുത്രനായ യേശുക്രിസ്തു ഒരിക്കല്‍ ഉവ്വു എന്നും മറ്റൊരിക്കല്‍ ഇല്ല എന്നും ആയിരുന്നില്ല; അവനില്‍ ഉവ്വു എന്നത്രേയുള്ളു.

20 ദൈവത്തിന്റെ വാഗ്ദത്തങ്ങള്‍ എത്ര ഉണ്ടെങ്കിലും അവനില്‍ ഉവ്വു എന്നത്രേ; അതുകൊണ്ടു ഞങ്ങളാല്‍ ദൈവത്തിന്നു മഹത്വം ഉണ്ടാകുമാറു അവനില്‍ ആമേന്‍ എന്നും തന്നേ.

21 ഞങ്ങളെ നിങ്ങളോടുകൂടെ ക്രിസ്തുവില്‍ ഉറപ്പിക്കുന്നതും നമ്മെ അഭിഷേകം ചെയ്തതും ദൈവമല്ലോ.

22 അവന്‍ നമ്മെ മുദ്രയിട്ടും ആത്മാവു എന്ന അച്ചാരം നമ്മുടെ ഹൃദയങ്ങളില്‍ തന്നുമിരിക്കുന്നു.

23 എന്നാണ, നിങ്ങളെ ആദരിച്ചിട്ടത്രേ ഞാന്‍ ഇതുവരെ കൊരിന്തില്‍ വരാഞ്ഞതു; അതിന്നു ദൈവം സാക്ഷി.

24 നിങ്ങളുടെ വിശ്വാസത്തിന്മേല്‍ ഞങ്ങള്‍ കര്‍ത്തൃത്വം ഉള്ളവര്‍ എന്നല്ല, നിങ്ങളുടെ സന്തോഷത്തിന്നു ഞങ്ങള്‍ സഹായികള്‍ അത്രേ; വിശ്വാസസംബന്ധമായി നിങ്ങള്‍ ഉറെച്ചു നിലക്കുന്നുവല്ലോ.